ചരിത്രം

മര്‍ത്തമറിയം ഓര്‍ത്തഡോക്സ് സുറിയാനി പള്ളി ചരിത്രം

മലങ്കര സഭയിലെ പള്ളികളുടെ നേതൃനിരയില്‍ നിലകൊള്ളുന്ന ദേവാലയമാണ് തേവലക്കര മര്‍ത്തമറിയം ഓര്‍ത്തഡോക്സ് സുറിയാനി പള്ളി. ഈ ദേവാലയം കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി–ചവറ എൻ.എച്ച്. 66-ലെ കുറ്റിവട്ടം ജംഗ്ഷനിൽ നിന്ന് അഞ്ച് കിലോമീറ്റർ കിഴക്കായും ശാസ്താംകോട്ടയിൽ നിന്ന് ആറു കിലോമീറ്റർ പടിഞ്ഞാറായും സ്ഥിതിചെയ്യുന്നു. ചരിത്ര രേഖകളില്‍ കാണപ്പെടുന്ന അഷ്ടമുടിക്കായല്‍ ഈ പ്രദേശത്തിന്റെ തെക്കുമാറി കടലിലേക്കൊഴുകുന്നു.

വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായാൽ ഒന്നാം നൂറ്റാണ്ടോടുകൂടി സ്ഥാപിതമായ കൊല്ലം താരിശാപ്പള്ളി കടല്‍ക്ഷോഭത്തില്‍ നശിച്ചപ്പോള്‍ അവിടെ നിന്നും കുടിയേറിയ ക്രൈസ്തവ വിശ്വാസികള്‍ സ്ഥാപിച്ചതാണ് ഈ വിശുദ്ധദേവാലയം. നാലാം നൂറ്റാണ്ടോടുകൂടി പുതുക്കിപ്പണിത ഈ വിശുദ്ധ ദേവാലയം പതിനേഴോളം നൂറ്റാണ്ടുകൾ പിന്നിടുകയും, 1971-ല്‍ അവസാനമായി പുതുക്കിപ്പണിയുകയും, പരിശുദ്ധ മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവായാൽ കൂദാശ ചെയ്യപ്പെടുകയും ചെയ്തിട്ടുള്ളതാണ്. തുമ്പമണ്‍ ഭദ്രാസനാധിപനായിരുന്ന ഡാനിയല്‍ മാര്‍ പീലക്സിനോസ് കൊല്ലം ഭദ്രാസനാധിപനായിരുന്ന മാത്യൂസ് മാര്‍ കൂറിലോസ് എന്നിവരും ഇടവക പട്ടക്കാരായിരുന്ന കെ.കോശിവൈദ്യന്‍ കോര്‍ എപ്പിസ്കോപ്പയും, കെ. എം. കോശിവൈദ്യൻ എന്നിവരും ഇതിന്റെ സഹകാർമ്മികത്വം വഹിച്ചിരുന്നു. കൊല്ലം ഭദ്രാസനത്തിലെ പുരാതന ദേവാലയങ്ങളില്‍ അഗ്രിമസ്ഥാനമുള്ള വിശുദ്ധ ദൈവമാതാവിന്‍റെ നാമധേയത്തിലുള്ള ഈ വിശുദ്ധ ദേവാലയം മലങ്കരസഭയുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്.

2010 ഫെബ്രുവരി 8-ാം തീയതി പരിശുദ്ധ പിതാവിന്‍റെ ഓര്‍മ്മ പെരുന്നാളില്‍ വച്ച് മലങ്കര ഓര്‍ത്തോഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ മോറാൻ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ഈ ദേവാലയത്തെ മാർ അബോ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. കൊല്ലം ഭദ്രാസനാധിപന്‍ സക്കറിയാ മാര്‍ അന്തോനിയോസ്, ഇടവക വികാരിയായിരുന്ന ജി. കോശി പുനലൂര്‍ എന്നിവര്‍ സഹകാർമ്മികത്വം വഹിച്ചു.

സുവിശേഷ ഘോഷണത്തിനായി മാര്‍ ആബോ തിരുമേനി കൊല്ലത്തെത്തുകയും പരിശുദ്ധ പിതാവിന്‍റെ ആദ്ധ്യാത്മിക പ്രാവീണ്യം മനസ്സിലാക്കിയ അന്നത്തെ നാടുവാഴിയായ കുലശേഖര രാജാവ് കൊല്ലം താരിശാപ്പള്ളി പുതുക്കിപണിയുന്നതിനും ക്രിസ്തീയ സമൂഹത്തെ നിലനിര്‍ത്തുന്നതിനുമായുളള അധികാരം നല്കികൊണ്ട് ചെപ്പേടുകൾ നല്‍കുകയുണ്ടായി (റഫറൻസ്: ട്രാവൻകൂർ സ്റ്റേറ്റ് മാനുവൽ, പേജ് 244). പരിശുദ്ധ പിതാവിന് വിവിധ രാജാക്കന്മാരില്‍ നിന്നും വിവിധ അധികാര ചെപ്പേടുകൾ ലഭിക്കുകയും അവയില്‍ പലതും 1599-ലെ ഉദയംപേരൂർ സുന്നഹദോസിന് ശേഷം ഗോവന്‍ ആര്‍ച്ച് ബിഷപ്പ് അലക്സിസ് ഡി. മെനസിസ് മലങ്കര സഭയിലെ പള്ളികള്‍ സന്ദര്‍ശിച്ച കൂട്ടത്തില്‍ തേവലക്കര പള്ളിയില്‍ എത്തുകയും ചെമ്പുതകിടുകളിൽ ആലേഖനം ചെയ്തിരുന്ന ചെപ്പേടുകൾ പലതും കൈവശപ്പെടുത്തുകയും ചെയ്തു. ശേഷിച്ച ഒന്ന് ദേവലോകം അരമനയില്‍ സൂക്ഷിച്ചിരിക്കുന്നു.

പരിശുദ്ധ മാര്‍ ആബോ തിരുമേനി കടമറ്റം, അടപ്പറമ്പ്, കായംകുളം, നിരണം, നിലയ്ക്കല്‍, മലയാറ്റൂര്‍, തേവലക്കര തുടങ്ങിയ സ്ഥലങ്ങളിൽ സുവിശേഷ പ്രവര്‍ത്തനം നടത്തുകയും പല സ്ഥലങ്ങളിലും പള്ളികള്‍ സ്ഥാപിക്കുകയും ചെയ്തു.

പരിശുദ്ധ പിതാവിന്‍റെ ഓർമ്മപ്പെരുന്നാൾ എല്ലാവര്‍ഷവും ഫെബ്രുവരി 7, 8 തീയതികളില്‍ നടത്തപ്പെടുന്നു. പിതാവിന്‍റെ ജനനപ്പെരുന്നാള്‍ ഒക്ടോബര്‍ 23നും നടത്തിവരുന്നു. കൂടാതെ പരിശുദ്ധ ദൈവ മാതാവിന്‍റെ ഓർമ്മപ്പെരുന്നാൾ തേവലക്കര പള്ളിയിലും, പരുമല ഗ്രിഗോറിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ പടിഞ്ഞാറ്റിൻകര ഗ്രിഗോറിയോസ് ചാപ്പലിലും, പടിഞ്ഞാറ്റിന്‍കര, പരിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ സെന്റ് മേരീസ് ചാപ്പൽ എന്നിവയിലും നടന്നു വരുന്നു.

ഈ ദേവാലയത്തിന്‍റെ പുരോഗതിക്കായി അക്ഷീണം പ്രവര്‍ത്തിച്ച അനേകര്‍ ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ടു. അവരില്‍ വന്ദ്യ ദിവ്യശ്രീ കോശിവൈദ്യന്‍ കോര്‍ എപ്പിസ്ക്കോപ്പായും, ബഹു. കെ. എം. കോശിവൈദ്യന്‍ അച്ചനും പ്രത്യേകം സ്മരണാര്‍ഹരാണ്. കൂടാതെ വാങ്ങിപ്പോയ വൈദികരായ പാലവിളയില്‍ അലക്സന്ത്രയോസ്, ഇടയില വീട്ടില്‍ കെ. തോമസ്സ് വൈദ്യന്‍, കുറ്റിയില്‍ കെ. ഓ. കോശിതരകന്‍ കത്തനാര്‍ , വാഴയില്‍ പി. കെ. മത്തായി വൈദ്യന്‍ കത്തനാര്‍, കൊച്ചുതുണ്ടില്‍ റെഞ്ചുമാത്യു വൈദ്യന്‍ തുടങ്ങി എല്ലാവരുടെയും ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു. ആത്മീയ മണ്ഡലങ്ങളില്‍ ശ്രേഷ്ഠമായി പ്രവര്‍ത്തിക്കുന്ന വന്ദ്യ. ദിവ്യശ്രീ. ഡോ. കെ. എല്‍. മാത്യുവൈദ്യന്‍ കോര്‍എപ്പിസ്കോപ്പ, അലക്സാണ്ടര്‍ വൈദ്യന്‍ കോര്‍എപ്പിസ്കോപ്പ, എം. എം. വൈദ്യന്‍ കോര്‍എപ്പിസ്കോപ്പ, വൈദികരായ വര്‍ഗ്ഗീസ് തരകന്‍, എം. മാത്യു, വി. ജി. കോശി വൈദ്യന്‍, നൈനാന്‍ ഉമ്മന്‍, ഡോ. കെ. എം. കോശി വൈദ്യന്‍, ഫിലിപ്പ് തരകന്‍, ഷിബു ഡാനിയേല്‍, ജോണ്‍ ഗീവര്‍ഗ്ഗീസ്, അനൂബ് ജോണ്‍, ആമോസ് തരകന്‍ എം., അലക്സ് ജേക്കബ് എന്നിവരും, ശെമ്മാശ്ശനായിരിക്കുന്ന ഗീവർഗ്ഗീസ് വൈദ്യന്‍, റോബിൻ ടി വൈദ്യൻ എന്നിവരൊക്കെയും ഈ ഇടവകയുടെ അഭിമാനഭാജനങ്ങളാണ്. രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ വിളങ്ങുന്ന അനേകം അല്മായ ശ്രേഷ്ഠരെയും ഈ ഇടവകയ്ക്ക് സംഭാവന നല്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.

ഈ ഇടവകയ്ക്ക് സെന്‍റ് മേരീസ്, സെന്‍റ് ഗ്രീഗോറിയോസ് എന്നീ രണ്ട്‌ ചാപ്പലുകളും പരിശുദ്ധ മാര്‍ അബോയുടേയും, പരിശുദ്ധ പരുമല തിരുമേനിയുടേയും, ഗീവര്‍ഗീസ് സഹദായുടേയും നാമധേയങ്ങളിൽ ആറ് കുരിശടികളും, രണ്ട്‌ സണ്‍ഡേ സ്കൂള്‍, മര്‍ത്തമറിയം ഹാൾ, മാര്‍ ആബോ ഹാൾ കെട്ടിടങ്ങളുമുണ്ട്. കുടാതെ മാര്‍ അബോ സ്മൃതി മന്ദിരം എന്ന പേരില്‍ ഒരു ബഹുനിലക്കെട്ടിട സമുച്ചയം കൂടി ഉണ്ട്. ഇതിന്‍റെ ശിലാസ്ഥാപനം 2009 ഫെബ്രുവരി 9-ന് ചെങ്ങനൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ്സ് മാര്‍ അത്തനാസിയോസ്സും കൂദാശാ കര്‍മ‌മം നിര്‍വഹിച്ചത് കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ സക്കറിയാ മാര്‍ അന്തോനിയോസ് ആണ്. ഇപ്പോള്‍ തേവലക്കരയിലും പരിസര പ്രദേശങ്ങളിലുമുളള പള്ളികളെല്ലാം തന്നെ ഇവിടെ നിന്നും പിരിഞ്ഞുപോയതാണ്. ഈ വിശുദ്ധ ദേവാലയത്തിന്‍റെ സമീപമായി ചാലിയത്ത് മുസ്ലിം ജമാഅത്തും, തേവലക്കര ദേവീക്ഷേത്രവും സ്ഥിതി ചെയ്യുന്നു. 'ദേവലോകക്കര' എന്നറിയപ്പെട്ടിരുന്ന തേവലക്കര ഇക്കാലമത്രയും മതസൗഹാർദ്ദത്തിന് മാതൃകയായി പരസ്പര സഹോദരങ്ങളെപ്പോലെ കഴിഞ്ഞു വരുന്നു.

വിവിധ സമയങ്ങളില്‍ വികാരിമാരായി സേവനം അനുഷ്ഠിച്ചിട്ടുള്ള വന്ദ്യ വൈദികരായ സി. സി. ജോണ്‍(കാലം ചെയ്ത യുഹാനോന്‍ റമ്പാന്‍), തമ്പാന്‍ വര്‍ഗീസ്, അലക്സ് പി. സ്കറിയ, പി. തോമസ്സ്, എം. എല്‍. തോമസ്, ഫിലിപ്പോസ് ഡാനിയേല്‍, വി. ജി. ജോണ്‍, മാത്യൂസ് റ്റി. ജോണ്‍, ജി. കോശി ഒറ്റപ്ലാംമൂട്ടിൽ, ജോണ്‍ ടി. വര്‍ഗീസ്, ബിജോയ്‌ സി. പി., ജെയിംസ് ജെ നല്ലില, തോമസ് മാത്യൂസ് തട്ടാരുതുണ്ടിൽ എന്നിവരുടെ സേവനങ്ങള്‍ ഇടവകയെ അഭിമാനാര്‍ഹമായ നിലയിലേക്ക് ഉയര്‍ത്തുകയുണ്ടായി. ഇടവക വികാരിയായി ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്നത് മുളവന സ്വദേശിയായ റവ: ഫാ: മാത്യു റ്റി. തോമസ് ആണ്.